‘പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു’ - സിയാദേഹി ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ മുളകൊണ്ട് നിർമ്മിച്ച ബാരിക്കേഡിലെ പ്ലക്കാർഡുകളിൽ നിന്ന് ഇങ്ങനെ വായിക്കാം. ഈ റിപ്പോര്‍ട്ടര്‍ ഛത്തീസ്ഗഢിലെ ധംതരി ജില്ലയിലെ നഗ്രി ബ്ലോക്കിലെ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ സമീപത്ത് ഇരിക്കുന്ന ഒരു കൂട്ടം താമസക്കാർ സംസാരിക്കാൻ ബാരിക്കേഡിനടുത്തെത്തി - പക്ഷെ അവർ അകലം പാലിച്ചിരുന്നു.
“കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷനേടാൻ ഈ ബാരിക്കേഡ് വേണമെന്ന് ഗ്രാമവാസികളായ ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു,” അടുത്തുള്ള കാങ്കേർ ജില്ലയിലെ ഒരു സർക്കാർ വക കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഭാരത് ധ്രുവ് പറഞ്ഞു. ഛത്തീസ്ഗഢിന്‍റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 80 കിലോമീറ്റർ അകലെയാണ് ഏകദേശം 900 ആളുകൾ താമസിക്കുന്ന ഗോണ്ട് ആദിവാസി ഗ്രാമമായ സിയാദേഹി.
“ഞങ്ങൾക്ക് ‘സാമൂഹിക അകലം’ പാലിക്കുന്നത് നിലനിർത്തണമെന്ന് ആഗ്രഹമുണ്ട്. ഈ ലോക്ക്ഡൗൺ കാലയളവിൽ പുറത്തുനിന്നുള്ളവർ ഞങ്ങളുടെ ഗ്രാമം സന്ദർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതോടൊപ്പം, പുറത്തിറങ്ങി നിയമങ്ങൾ ലംഘിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞങ്ങൾ ഈ ബാരിക്കേഡ് സ്ഥാപിച്ചത്,” ഗ്രാമത്തിലെ കർഷകനും തൊഴിലാളിയുമായ രാജേഷ് കുമാർ നേതം പറഞ്ഞു.
“സമ്പർക്കം പൂർണമായും ഒഴിവാക്കാൻ ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങൾ തടയുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യും,” കർഷക തൊഴിലാളിയായ സജ്ജിറാം മണ്ഡവി പറഞ്ഞു. “ഞങ്ങളുടെ ചെറുപ്പക്കാരിൽ ചിലർ നൈപുണ്യ വികസന പദ്ധതി പ്രകാരം മഹാരാഷ്ട്രയിലേക്ക് കുടിയേറിയിരുന്നു, പക്ഷേ അവർ ഹോളിക്ക് മുമ്പായി മടങ്ങിയെത്തി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്നിരുന്നാലും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.”
അപ്പോൾ സിയാദേഹിയിൽ നിന്നുള്ള മറ്റ് കുടിയേറ്റക്കാർ
മടങ്ങിയെത്തിയാലോ? അവരെ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കാൻ
അനുവദിക്കുമോ? “അനുവദിക്കും,” പഞ്ചായത്ത്
ഉദ്യോഗസ്ഥനായ മനോജ് മെഷ്റാം പറഞ്ഞു. “എന്നാൽ ഗവൺമെന്‍റിന്‍റെ
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അവർ ക്വാറന്‍റൈനില്‍ കഴിയണം.”


ഇടത്: ധംതരി ജില്ലയിലെ സിയാദേഹി ഗ്രാമത്തില്‍ നിന്നുള്ള കർഷക തൊഴിലാളിയായ സജ്ജിറാം മണ്ഡവി പറയുന്നു , 'സമ്പർക്കം ഒഴിവാക്കാൻ ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങൾ തടയുന്നു'. വലത്: സിയാദേഹിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള
എന്നിരുന്നാലും, രാജ്യത്തുടനീളം, സർക്കാരുകൾ പ്രഖ്യാപിച്ച ക്വാറന്‍റൈൻ നിയമങ്ങൾ വ്യാഖ്യാനിക്കുന്നതിൽ സംസ്ഥാനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ ആശയക്കുഴപ്പവും വ്യത്യാസങ്ങളും ഇപ്പോഴും നിലനില്ക്കുന്നു.
കൊറോണ വൈറസ് ഭീഷണിയെക്കുറിച്ച് സിയാദെഹിയിലെ ആളുകൾക്ക് എവിടെ നിന്നാണ് വിവരങ്ങൾ ലഭിച്ചത്? “ടിവിയിൽ നിന്നും പത്രങ്ങളിൽ നിന്നുമാണ് വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് ഭരണകൂടം ഞങ്ങളെ വിവരങ്ങൾ അറിയിച്ചു,” മെഷ്‌റാം പറഞ്ഞു.
“ആദ്യം, ഈ വൈറസിൽ നിന്ന് ഞങ്ങള്‍ക്കു രക്ഷ വേണം. ഇതാണ് വലിയ പ്രശ്‌നം. അതിനുശേഷം ഞങ്ങൾ പണമുണ്ടാക്കും,” അവരുടെ സ്ഥിരവരുമാനത്തെ മോശമായി ബാധിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘പാക്കേജുകളെ’പ്പറ്റി അവർ അറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും “അത് ലഭിക്കുന്നതുവരെ ഞങ്ങൾക്ക് അതിനെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല,” രണ്ടോ മൂന്നോ ആളുകൾ ഒരേസമയം അഭിപ്രായപ്പെട്ടു.
ഒരു ഗ്രാമീണൻ മരത്തിൽ കയറി വയറിംഗ് പണികൾ ചെയ്യുകയായിരുന്നു. “രാത്രി 9 മണി വരെ ഈ ബാരിക്കേഡിനു കാവൽ നിൽക്കേണ്ടതിനാൽ പ്രകാശം ആവശ്യമാണ്” അവർ വിശദീകരിച്ചു.
സിയാദേഹിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ലഹ്സുൻവാഹി എന്ന അഞ്ഞൂറോളം ആളുകൾ താമസിക്കുന്ന ഗ്രാമത്തിലും സമാനമായ ബാരിക്കേഡുകൾ ഞങ്ങൾ കണ്ടു. ഈ പ്രദേശവും പ്രധാനമായും ഗോണ്ട് ആദിവാസി ഗ്രാമമാണ്. അവിടുത്തെ ബാരിക്കേഡിലെ പോസ്റ്ററില്‍ ഇങ്ങനെ എഴുതി വച്ചിട്ടുണ്ടായിരുന്നു: ‘സെക്ഷന്‍ 144 പ്രാബല്യത്തിൽ ഉണ്ട് - പ്രവേശനം 21 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു’. മറ്റൊരു പോസ്റ്റർ ഇപ്രകാരം വായിക്കാം: ‘പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.’
“ഞങ്ങൾ പുറത്തുനിന്നുള്ളവരെ, പ്രത്യേകിച്ച് നഗരവാസികളെ, തടയുകയാണ്,” ബാരിക്കേഡിന് സമീപം നിന്ന പ്രാദേശിക കാർഷിക തൊഴിലാളിയായ ഘാസിറാം ധ്രുവ് പറഞ്ഞു. എന്തുകൊണ്ട് നഗര വാസികള്‍? കാരണം “അവർ വിദേശങ്ങളിൽ പോകുന്നവരാണ്, അവർ കാരണമാണ് ഈ വൈറസ് പടരുന്നു.”
ബസ്തറിലുടനീളമുള്ള നിരവധി ഗ്രാമങ്ങളിൽ ഇതുപോലുള്ള ബാരിക്കേഡുകൾ ഉയരുകയാണ്.


മേഹ്തരിൻ കോറം ഒരു മിതാനിൻ (മറ്റുള്ള സ്ഥലങ്ങളിൽ ആശാ എന്നറിയപ്പെടുന്നു) ആരോഗ്യ പ്രവർത്തകയാണ് , ഗ്രാമത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ മുൻനിര പ്രവർത്തക. അവള്‍ പറയുന്നു, ‘എനിക്കു ഭയമുണ്ടെങ്കില്‍ വേറെ ആരാണ് പ്രവര്‍ത്തിക്കുക’
എന്നാല്‍ ധംതരി-നഗ്രി റോഡിലെ മറ്റൊരു ഗ്രാമമായ ഖഢ്ദായിൽ ബാരിക്കേഡുകൾ ഇല്ല. അവിടെ ഞങ്ങൾ മേഹ്തരിൻ കോറം എന്ന മിതാനിൻ (മറ്റുള്ള സ്ഥലങ്ങലിൽ ആശാ എന്നറിയപ്പെടുന്നു) ആരോഗ്യ പ്രവർത്തകയുടെ അടുക്കൽ വേഗത്തിലെത്തി. മലേറിയ രോഗം ബാധിച്ച അനുപ ബായ് മണ്ഡവിയുടെ വീട്ടിൽ നിന്ന് അവർ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു. രോഗത്തെ പ്രതിരോധിക്കാൻ മേഹ്തരിൻ അനുപയ്ക്ക് മരുന്നുകള്‍ കൊടുത്തിരുന്നു.
“കൊറോണ വൈറസ് രോഗവ്യാപനത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടുണ്ട്,” അവൾ പറഞ്ഞു. “ഞാന്‍ ഓരോ വീടും വ്യക്തിപരമായി സന്ദർശിക്കുകയും സാമൂഹിക അകലം പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ എപ്പോഴും കൈകൾ കഴുകി വൃത്തിയാക്കാനും അവരോട് പറഞ്ഞു.” യോഗം വിളിച്ചാണോ അവര്‍ ഇക്കാര്യങ്ങളൊക്കെ അറിയിച്ചത്? “അല്ല. അതിനായൊരു ഒത്തുകൂടൽ ഉണ്ടെങ്കിൽ ആളുകൾ പരസ്പരം അടുത്തടുത്ത് ഇരിക്കും. വെറും 31 വീടുകളുള്ള ഒരു ചെറിയ ഗ്രാമമാണ് ഞങ്ങളുടേത്. അതിനാൽത്തന്നെ ഓരോ വീടും സന്ദർശിച്ചാണ് ഞാൻ നിർദേശങ്ങൾ കൈമാറിയത്.
അവരും സഹപ്രവർത്തകരും സാമൂഹിക അകലം പാലിക്കുന്നതിൽ ജാഗ്രത പാലിക്കുന്നു. “കുംഹഡ് ഗ്രാമത്തിലെ അശോക് മർകമിന്‍റെ വീട്ടിൽ മരണാനന്തര ചടങ്ങ് ഉണ്ടായിരുന്നു. അതിനാല്‍ ഞാനും ബാൻറോഡ്, കുംഹഡ്, മർദാപോടി എന്നിവിടങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരും അവിടെ പോയി കുടുംബാംഗങ്ങളോടും ബന്ധുക്കളോടും പരസ്പരം അകലം പാലിക്കാൻ ആവശ്യപ്പെട്ടു. അനുശോചന ചടങ്ങ് പൂർത്തിയാകുന്നതുവരെ ദിവസം മുഴുവൻ ഞങ്ങൾ അവിടെ നിന്നു,” ഒരവസരത്തിൽ അവൾ പറഞ്ഞു.
ഈ കാലയളവിൽ അവര്‍ എടുക്കുന്ന മുൻകരുതലുകൾ? “ഞങ്ങൾ ദുപ്പട്ട അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മൂടുകയും സോപ്പ് അല്ലെങ്കിൽ ഡെറ്റോൾ ലായനി ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യുന്നു.”
പക്ഷേ, അവർക്ക് മാസ്‌കുകൾ ഒന്നും തന്നെയില്ലായിരുന്നു എന്ന് അവർ (മെഹ്ത്താരിന്‍ കോറം) ഉറപ്പക്കുന്നു.
ഗ്രാമത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ മുൻനിര സൈനികരാണ് മിതാനിൻ അല്ലെങ്കിൽ ആശാ പ്രവർത്തകർ. ഡോക്ടർമാരോ മറ്റ് മെഡിക്കൽ ഉദ്യോഗസ്ഥരോ അപൂർവ്വമായി വരുന്ന ഗ്രാമങ്ങളിൽ അവർക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ വ്യക്തിഗത പരിരക്ഷണ കിറ്റുകളുടെ അഭാവം ഈ കാലയളവിൽ അവരുടെ അവസ്ഥ വളരെ മോശം ആക്കുന്നു.
എന്നിരിക്കിലും മേഹ്തരിൻ മർകം ഒരിക്കലും ഭയപ്പെടുന്നില്ല, “എനിക്ക് ഭയമുണ്ടെങ്കിൽ വേറെ ആരാണ് പ്രവർത്തിക്കുക? ആരെങ്കിലും രോഗിയാണെങ്കിൽ ഞാൻ അവരുടെ അടുത്തേക്ക് പോകുക തന്നെ വേണം.”
പരിഭാഷ: അനിറ്റ് ജോസഫ്